Site icon മലയാളം കവിതകള്‍

മൃത്യുവിനപ്പുറം – സന്തോഷ്‌ ഇളപ്പുപാറ

Spread the love

Email to the writer - SANTHOSH KUMAR

Malayalam Poem Mruthwivinappuram Santhosh Ilappupara

ഓർക്കുവാനെന്തുണ്ടുഭൂവിൽ ജീവിത-
സാഗരം തുഴഞ്ഞങ്ങുതളരവേ!
സ്നേഹപരിമണം ചൊരിയുന്നൊരാ-
ത്തീരത്തന്യരായ് നാമെന്തേയിരിപ്പൂ!

ഒന്നിച്ചൊരല്പം  ചിരിച്ചു നിൽക്കാ,മീ
വിണ്ണിൽ ചിരിക്കാത്ത മനുഷ്യരുണ്ടോ.
കണ്ണീർ പൊഴിക്കും ഹൃദയവും കുഞ്ഞി-
ച്ചിരിയിൽ മയങ്ങി മറന്നുനിൽക്കും.

വിദ്വേഷമല്ലവേണ്ടു പാരിൽ നിത്യം
വിദ്വാൻമാരെന്നുള്ള വിശേഷണവും.
വൈവിധ്യമാകും പ്രപഞ്ച സത്യം
വിനയാധീധനായി പഠിച്ചിടേണം.

കൊച്ചോരറിവുമുറുമ്പു തന്നാലത്
കൊച്ചായി ചിന്തയിൽ കണ്ടിടാതേ!
സർവ്വം ഞാനെന്നുന്മാദമോടെ ചൊന്നാൽ
ഉച്ചക്കിറുക്കെന്നു ചൊല്ലുമീശൻ.

ചോരമണക്കും കയങ്ങളിൽ മുങ്ങി
ജീവിതം ഹോമിക്കയല്ല കേൾക്കിൻ.
കാരുണ്യമാകും വസന്തപുഷ്പത്തെ
ഭൂവിതിൽ വിതറി പരിലസിപ്പിൻ.

മൃതുവിനപ്പുറമോർക്കുവാൻ കാര്യം
രണ്ടുണ്ടു മാനവ ജീവിതത്തിലായ്.
സത്കാര്യമുള്ളൊരു കീർത്തിയെന്നും
സത്യമായി നില്കും പ്രപഞ്ചകാലം.

ദുഷ്കീർത്തി കൊണ്ടു പ്രശസ്തിയാകിൽ
ഒട്ടങ്ങൊടുങ്ങും തലമുറയൊന്നുതന്നിൽ.
കഷ്ടം കലിയുഗമെന്നുചൊല്ലി, ദുഷ്ടർ
ആകാതിരിക്കമണ്ണിൽ മൃത്യുവോളം!

Exit mobile version