Paschathapam – Edappally Raghavan Pillai -പശ്ചാത്താപം – ഇടപ്പള്ളി രാഘവൻ പിള്ള

0
Spread the love

Paschathapam, Edappally Raghavan Pillai, പശ്ചാത്താപം, ഇടപ്പള്ളി രാഘവൻ പിള്ള, പകലവൻ ദഹിച്ചതാം, Pakalavan Dahichathaam,

Edappally Raghavan Pillai

Edappally Raghavan Pillai

Spread the love

Paschathapam By Edappally Raghavan Pillai

പകലവൻ ദഹിച്ചതാം പുകപോലെയുലകിട-
മഖിലവുമിരുൾപ്പുതപ്പണിഞ്ഞ നേരം
നെടുവീർപ്പു വിടുമൊരു പനിമലരടുത്തായി
നിലകൊള്ളുമിളമൊട്ടോടുരയ്ക്കയായീ:
അയി, സഖീ! ശിവം: നിനക്കരുളട്ടെയഖിലേശൻ;
അവനിയെ വെടിഞ്ഞിവൾ ഗമിക്കയായി,
വാടാമലർക്കുലയേറെയിടതിങ്ങിടുന്ന മലർ-
വാടികയിങ്കലേക്കാണെന്റെ പ്രയാണമിപ്പോൾ.
നിറകതിർ ചിതറുമെൻവഴിയിങ്കൽ നിങ്ങളാരും
കരയലാൽ കലുഷത കലർത്തിടൊല്ലാ;
ഹതഭാഗ്യനെനിക്കിനിയൊരു ഞൊടിയിവിടത്തി-
ലധിവസിക്കുവാൻ കൊതി മതിയിലില്ലാ;
വിമലയായീടുമെന്റെ ലഘുകാലജീവിതത്തെ
വിഫലമായുലകിൽ ഞാൻ നിയിച്ചു കഷ്ടം!
കരിവരഗമനതൻ കചഭരേ ലസിപ്പാനോ,
പരമേശപദതളിർ പണിയുവാനോ,
കഴിയാത്തോരിവളുടെ കർമ്മഫലംമൂലമിപ്പോ-
ളൊഴിയാത്ത തിമിരത്തിലുഴന്നിടുന്നു;
പരിതാപകരമാമെൻ ചരിതങ്ങളൊരുവിധം
പറഞ്ഞിടാം സഖീ, നീയതറിഞ്ഞുകൊൾക:
ഭവതിയെപ്പോലെ ഞാനുമൊരു ചെറുകോരകമായ്
പലദിനം ലതയിങ്കൽ പരിലസിച്ചു;
അതിരറ്റ മധുരിമയൊഴുകുന്ന ഗീതങ്ങളിൽ
പൊതിഞ്ഞതാം കിനാവു ഞാനനേകം കണ്ടു;
മഴവില്ലിൻമാറിടത്തിലനേകനാൾകൊണ്ടു ഞാനൊ-
രഴകേറും മണിഹർമ്മ്യം പണിഞ്ഞുതീർത്തു;
ഒടുവിലതുടഞ്ഞുപോ;-യൊരു നൊടികൊണ്ടു, ഞാനും
വിടർന്നൊന്നെൻ പരിസരം പകച്ചുനോക്കി;
കരളിലൊരനഘമാം കുളിരിയറ്റിടുമാദ്യ-
ക്കണിയെന്നിലതിരറ്റു പുളകം ചാർത്തി;
വസുമതിതന്നിലാടിക്കളിച്ചിടുമുഷസ്സിന്റെ-
യസമമാം സുഷമ വാഗതീതം തന്നെ;
മൃദുലകരാംഗുലിയാൽ പുലരിമാതിവളുടെ
മൃദുദലതതികളിൽ തഴുകി മന്ദം;
മതിമുഖി മണിമഞ്ഞിൻകണികയൊരണിമുത്തു
മതിതളിർ തെളിഞ്ഞെന്റെ ഗളത്തിൽ ചാർത്തി;
കുതുകമോടപാംഗത്താലവളൊന്നു കടാക്ഷിക്കെ-
പ്പുതിയൊരു പ്രഭാപൂരം പകർന്നിതെന്നിൽ.
ഉരുതരസുഖാമൃതമശിച്ചതാമെനിക്കന്നി-
ദ്ധരാതലം സുരപുരസമമായ്ത്തോന്നീ!….

ആനന്ദച്ചാർ പുരണ്ടതാമമൂല്യമാം നിമിഷങ്ങൾ
ഞാനഞ്ചാറു കഴിച്ചു; ഹാ, പിഴച്ചുകാലം!
വളർത്തമ്മപോലെയെന്നെ രസിപ്പിച്ച പുലർകാലം
തളിർച്ചെടിപ്പടർപ്പിങ്കൽ മറഞ്ഞുപോയി!
അരുണന്റെ കിരണം ഞാനണിഞ്ഞതാം ഹിമമണി-
യഖിലവും തനിരത്നപ്രകാണ്ഡമാക്കി;
തൻകരത്താലിവളെയത്തങ്കച്ചാറിൽക്കുളിപ്പിച്ചി-
ട്ടെൻകായത്തിൻ കാന്തിയവൻ കവർന്നെടുത്തു!
അണകയായപ്പൊഴുതെന്നരികിലൊരളിവര-
നനുരാഗസംഗീതങ്ങൾ മുഴക്കി മന്ദം.
പ്രണയവിവശനാകുമവനു ഞാനറിയാതെ
പണയമായ്ക്കഴിഞ്ഞുപോയനുക്ഷണത്തിൽ;
കുടിലനാമവനെന്റെ ഹൃദയത്തിന്നടിത്തട്ടിൽ
കുടികൊള്ളും മകരന്ദം കവർന്നെടുത്തു!
അനന്തരമിലകൾതന്നിടയിൽനിന്നടുത്തെത്തി
മനംകവർന്നീടുംമട്ടിൽ മലയവാതം,
വിരുതനാമവനെന്റെ പരിസരേ പറന്നിട്ടെൻ-
പരിമളം ഹരിച്ചുടൻ തിരിച്ചു ചോരൻ!
വിലയും നിലയുമറ്റോരിവളിനി വസിക്കുകിൽ
പുലരിയിലഖിലരും പരിഹസിക്കും;
പരപരിഹാസമേറ്റു ധരയിങ്കലിരിപ്പതിൽ-
പ്പരമൊരു ദുരിതം മേ വരുവാനുണ്ടോ ?
സ്വാർത്ഥർതന്റെ പുഞ്ചിരിയാമിരയിൽ നാം ഭ്രമിക്കുകിൽ
കോർത്തുപോകുമഴലാകും കൊളുത്തുതന്നിൽ.
നിനക്കുമെന്നനുഭവമണയാതെയിരിപ്പാൻ ഞാൻ
നിനയ്ക്കുന്നു; വിളിക്കുന്നെൻ ജനനിയെന്നെ!…..”

Leave a Reply